ഞാന്‍ പറഞ്ഞു, ഒന്ന് നിര്‍ത്തുമോ? ഞങ്ങള്‍ ദിവസവും കണ്ണാടി നോക്കുന്നുണ്ട്.വണ്ണം വച്ച് ഇതെങ്ങോട്ട് പോകുന്നു? ഒരു ദയയുമില്ലാതെ അയാള്‍ എന്നോട് ചോദിച്ചു;മഞ്ജു പത്രോസ്

in Special Report

മലയാളികൾക്ക് സുപരിചിതമായ താരമാണ് മഞ്ജു പത്രോസ്.തനിക്കുണ്ടായൊരു മോശം അനുഭവത്തെ കുറിച്ച് മാതൃഭൂമിയുടെ സാഹിത്യോത്സവത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജു.”ഞാന്‍ വളര്‍ന്നു വരുമ്പോള്‍ എന്റെ വണ്ണത്തേയും എന്റെ നിറത്തേയും എല്ലാവരും അത്ഭുതത്തോടെയാണ് കണ്ടത്. ഇതില്‍ നിന്നും ഇപ്പോഴും പൂര്‍ണമായി പുറത്തു കടന്നിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ എനിക്കറയില്ല. എവിടെയെങ്കിലും പോവുകയാണെങ്കിലും അത്തരം അനുഭവമുണ്ടാകും. ഈയ്യടുത്ത് മാഹിയില്‍ പോയിരുന്നു. വളരെ രസകരമായൊരു അനുഭവമുണ്ടായി. പരിപാടി ആറരയ്ക്ക് തുടങ്ങുമെന്ന് പറഞ്ഞിട്ട് തുടങ്ങുമ്പോള്‍ എട്ടരയായി.


എനിക്ക് ഒമ്പതേ കാലിനാണ് ട്രെയിന്‍. പക്ഷെ ട്രെയിന്‍ പതിനഞ്ച് മിനുറ്റ് വൈകി. അങ്ങനെ ഒമ്പതര വരെ കിട്ടി” മഞ്ജു പറയുന്നു. അതെ സമയം പൊതുപരിപാടി തുടങ്ങുന്നതിന് മുമ്പ് തന്നെ എന്നെ സ്റ്റേജില്‍ കയറ്റി. ഞാന്‍ സംസാരിക്കുകയും ഒരു പാട്ട് പാടുകയും ചെയ്തു. നിന്ന വേഷത്തില്‍ തന്നെ, വലിയ ജിംകയും പട്ടുസാരിയും ഇതിലും വലിയൊരു മാലയുമാക്കെയുണ്ട്, ഓടി വന്ന് ട്രെയിനില്‍ വലിഞ്ഞു കയറി. ഓടിക്കയറുമ്പോള്‍ മുടിയൊക്കെ സ്‌പ്രെ ചെയ്ത് പിരിച്ച് വച്ചിരിക്കുകയാണ്. അങ്ങനെ സീറ്റില്‍ എത്തി ബാഗ് ഒക്കെ ഉള്ളില്‍ വച്ച് ഒന്ന് നിവര്‍ന്നിരുന്ന് ശ്വാസം വിട്ടു. ബര്‍ത്തിന്റെ സൈഡില്‍

ഒരു ചേട്ടന്‍ ഇരിപ്പുണ്ടായിരുന്നുവെന്നും മഞ്ജു പറയുന്നു.ആ ചേട്ടന്‍ എന്നെ നോക്കി, ഹും മറ്റേ ആളല്ലേ? മഞ്ജുവാണെന്ന് മനസിലായിട്ടാണെന്ന് എനിക്ക് മനസിലായി. അങ്ങനെ സംഭവിക്കാറുണ്ട്. അതെ എന്ന് ഞാന്‍ പറഞ്ഞു. ഇത് എന്തുവാ വണ്ണം വച്ച് ഇതെങ്ങോട്ട് പോകുന്നു? ജീവിതത്തില്‍ ആദ്യമായിട്ടാണ് അയാളെ ഞാന്‍ കാണുന്നത്. ഒന്നാമതേ ഞാന്‍ ഫ്രസ്റ്റ്രേറ്റഡ് ആയി ഇരിക്കുകയാണ്. എന്നെ ഇതിന് മുമ്പ് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. എന്തിന് കാണണം, കണ്ടാല്‍ അറിഞ്ഞൂടേ എന്നായി അയാള്‍. ഒരു ദയയുമില്ലാതെ, ഒരു സഹജീവി മുന്നില്‍ വന്ന് നില്‍ക്കുമ്പോള്‍ ചോദിക്കുകയാണ്.


അത് കഴിഞ്ഞു. ഇത്ര നിറമില്ലല്ലോ ടിവിയില്‍ കാണുമ്പോള്‍, കറുപ്പിച്ചാണല്ലോ വെക്കുന്നത്. കണ്ടാല്‍ മനസിലാകില്ല കെട്ടോ! എന്നായി. അവിടെ നില്‍ക്കുന്തോറും എനിക്ക് തല പൊട്ടിപ്പോകുന്നത് പോലെ തോന്നി. സത്യം! ഇതെന്ത് മനുഷ്യനാണ്. എവിടെയെങ്കിലും ഇരുന്ന് കാണുമ്പോള്‍ അയാള്‍ ഇത് കാണുന്നുണ്ടെങ്കില്‍ മനസിലാക്കണം. ഒരുപക്ഷെ ഈ മനുഷ്യന്‍ വളരെ നിഷ്‌കളങ്കനായിരിക്കണം, അതാകും ഒരാളോട് ഇങ്ങനെ സംസാരിക്കുന്നത്.എനിക്ക് അയാളോട് എന്തെങ്കിലും പറയാഞ്ഞിട്ട് സമാധാനം കിട്ടുന്നില്ല. അയാള്‍ ബര്‍ത്ത് വിരിക്കുന്നതിനിടെ ഞാന്‍ പോയി തോളില്‍ തട്ടി വിളിച്ചു.

ചെറിയൊരു ടിപ്പ് പറഞ്ഞു തരട്ടെ ചേട്ടന് എന്ന് ചോദിച്ചു. എന്താ എന്ന് അയാള്‍ മറുപടി നല്‍കി.ആരെയെങ്കിലും ആദ്യമായി കാണുമ്പോള്‍ സുഖമാണോ എന്ന് ചോദിച്ചു നോക്കൂ. നിങ്ങള്‍ക്കും സുഖമായിരിക്കും കേള്‍ക്കുന്നവര്‍ക്കും സുഖമായിരിക്കും എന്ന് ഞാന്‍ പറഞ്ഞു. പക്ഷെ അയാള്‍ക്ക് എന്നിട്ടും മനസിലായില്ല. ഇതിപ്പോള്‍ എന്തിനാണ് എന്നോട് ചോദിച്ചത് എന്ന ഭാവമായിരുന്നു. അങ്ങനെയുള്ള മനുഷ്യന്മാരാനുള്ളത്. ഒരു കല്യാണത്തിന് പോയപ്പോള്‍ എന്റെ അടുത്തൊരു പയ്യന്‍ ഇരുന്നിരുന്നു. അവനിത്തിരി വണ്ണമുണ്ട്.

അവനോട് വണ്ണം കുറയ്ക്കണം കെട്ടോ അസുഖങ്ങള്‍ വരുമെന്ന് പറഞ്ഞ് വരുന്നവരും പോകുന്നവരും അവനെ തട്ടിക്കൊണ്ടിരിക്കുകയാണ്. ഞാന്‍ പറഞ്ഞു, ഒന്ന് നിര്‍ത്തുമോ? ഞങ്ങള്‍ ദിവസവും കണ്ണാടി നോക്കുന്നുണ്ട്. വണ്ണം വച്ചതിന്റെ ശാരീരിക ബുദ്ധിമുട്ടുകളുണ്ട്. അത് നിങ്ങളേക്കാള്‍ നന്നായി ഞങ്ങള്‍ക്കറിയാം. ചിലര്‍ക്ക് ഇത് കുറയില്ല. എന്ത് ചെയ്യാന്‍ പറ്റും! എന്തിനാണ് ഇതൊരു അത്ഭുതമായി നോക്കുന്നത്? ഇതില്‍ നിന്നും പുറത്തു കടക്കുക ഭയങ്കര പാടാണ്. എന്നോട് ഒരുപാട് പെണ്‍കുട്ടികള്‍ ചോദിച്ചിട്ടുണ്ട് നിറം വെക്കാന്‍ എന്താ ചെയ്യാന്‍ പറ്റുക ചേച്ചി എന്ന്. എന്റെ അമ്മയൊക്കെ ചെയ്തിട്ടുണ്ട്, കൊച്ചുണ്ടായാല്‍ നോക്കാന്‍ പോയി വന്നിട്ട് ചെവി കറുത്തതാണ്, കൊച്ച് കറക്കും എന്ന് പറയും. ഇവര്‍ കൊച്ചിനെ കാണാന്‍ പോകുമ്പോള്‍ കൊച്ചിന് ആരോഗ്യമുണ്ടോ എന്നല്ല ചെവി കറുത്തതാണോ എന്നാണ് നോക്കുകയെന്നും മഞ്ജു പറയുന്നുണ്ട്.