ബാങ്കില്‍ പോയി കാശെടുക്കാന്‍ പോലും അറിയാത്തയാളായിരുന്നു ഞാന്‍’ ‘പർദ മകളേയും കൂടി ധരിപ്പിക്കാൻ പറഞ്ഞു,

in Special Report

സിനിമയിൽ നിന്നും നീണ്ട ഇടവേളയെടുക്കുന്ന നാടിമാർ പലപ്പോഴായി തിരിച്ച് വരവ് നടത്താറുണ്ട്. മലയാളികൾ കാത്തിരിക്കുന്ന ചില തിരിച്ച് വരവുകളിൽ ഒന്നായിരുന്നു നടി നിത്യ ദാസിന്റേത്. വർഷങ്ങൾക്കുശേഷം പള്ളിമണി എന്ന സിനിമയിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചാണ് നിത്യ ദാസ് മലയാള സിനിമയിലേക്ക് തിരികെ എത്തിയത്. സോഷ്യൽമീഡിയയിലും വളരെ സജീവമാണ് നിത്യ. മകൾ നൈനയ്ക്കൊപ്പമുള്ള

നിത്യയുടെ വീ‍ഡിയോകളെല്ലാം വൈറലാണ്. നിത്യയുടേത് പ്രണയ വിവാഹമായിരുന്നു. പഞ്ചാബിയായ അരവിന്ദ് സിങിനെയാണ് നിത്യ വിവാഹം ചെയ്തത്. നൈനയെന്ന മകളെ കൂടാതെ നമൻ എന്നൊരു ആൺകുഞ്ഞ് കൂടി നിത്യയ്ക്കുണ്ട്. ഈ പറക്കും തളികയിലൂടെ നിത്യയുടെ കരിയർ തന്നെ മാറി മറിയുകയായിരുന്നു. പ്രായം നാൽപത്തിമൂന്നായെങ്കിലും മകൾക്കൊപ്പം നൃത്തം ചെയ്യുന്ന നിത്യയെ കണ്ടാൽ ഇരുവരും

സഹോദരിമാരാണെന്നെ തോന്നു. ഇപ്പോഴിതാ സിനിമാ ജീവിതത്തെ കുറിച്ചും മക്കളെ കുറിച്ചുമെല്ലാമുള്ള പുതിയ വിശേഷങ്ങൾ ​ഗൃഹലക്ഷ്മിക്ക് നൽകിയ പുതിയ അഭിമുഖത്തിൽ പങ്കുവെച്ചിരിക്കുകയാണ് നടി. അമ്മയായശേഷം വന്ന മാറ്റത്തെ കുറിച്ചുമെല്ലാം നിത്യ തുറന്ന് പറഞ്ഞു. ‘മകള്‍ക്കൊപ്പം ഞാനാണ് വളരുന്നത്. നൈനയാണ് ഇന്നെന്റെ ഡിസൈനര്‍. എന്റെ ഡ്രസ്സിങ് സ്‌റ്റൈല്‍, ആറ്റിറ്റിയൂഡ് എന്നിവയിലെല്ലാം

മോളുടെ സ്വാധീനമുണ്ട്. അവളെന്നെ പല വേഷങ്ങളും കെട്ടിക്കുന്നു.’ ‘ഞാന്‍ ഓരോന്നും ധരിക്കുമ്പോള്‍ ഇതല്ല ഇപ്പോഴത്തെ ട്രെന്‍ഡെന്ന് പറഞ്ഞ് വസ്ത്രങ്ങള്‍ തെരഞ്ഞെടുത്ത് തരും. ഇവളെ വിശ്വസിച്ചാണ് ഞാന്‍ അതെല്ലാം ധരിക്കുന്നത്. നല്ലതും ചീത്തയുമായ അഭിപ്രായങ്ങള്‍ കേള്‍ക്കാറുണ്ട്. ഞാന്‍ സന്തോഷവതിയാണ്. പുതിയകാലത്തെ ട്രെന്‍ഡിനനുസരിച്ച് ജീവിക്കാനും ആ ഒഴുക്കിനൊത്ത് മുന്നോട്ടുപോകാനും

പ്രാപ്തയാക്കുന്നത് നൈന തന്നെയാണ്.’ ‘പതിനഞ്ച് വര്‍ഷത്തിനുശേഷം വീണ്ടും നായികയായി പള്ളിമണി എന്ന സിനിമയില്‍ അഭിനയിച്ചു. അത്ഭുതം തോന്നുന്നുണ്ട്. കാരണം എനിക്ക് സിനിമയില്‍ നിന്ന് പുറത്തുപോയതായി തോന്നിയിട്ടില്ല. സോഷ്യല്‍ മീഡിയയൊക്കെ ഉള്ളതുകൊണ്ടാകാം. അന്ന്-ഇന്ന് എന്നൊന്നുമുള്ള വ്യത്യാസം തോന്നിയിട്ടില്ല. എല്ലാവരും എന്നെ തിരിച്ചറിയുന്നുണ്ട്.’ ‘ഈ പറക്കും തളിക പോലൊരു

സിനിമയില്‍ നായികയായതുകൊണ്ടാണ്. വിവാഹത്തിനുശേഷം ചില അവസരങ്ങളൊക്കെ വന്നിരുന്നു. എന്നാല്‍ മനസിനിണങ്ങിയ നല്ല സിനിമ വന്നില്ല. സണ്‍ ടിവിയില്‍ തമിഴ് സീരിയലില്‍ പത്തുവര്‍ഷത്തോളം അഭിനയിച്ചു. സിനിമയില്‍നിന്ന് മാറിനില്‍ക്കണമെന്ന് തീരുമാനിച്ചിരുന്നില്ല. വീണ്ടും അഭിനയിക്കണമെന്ന് വിവാഹശേഷം തോന്നിയിട്ടുമുണ്ട്. എന്നാല്‍ കുടുംബം, കുട്ടികള്‍ അങ്ങനെ ഉത്തരവാദിത്വങ്ങള്‍ ഒന്നിന്


പിറകെ ഒന്നായി വന്നു.’ ‘അപ്പോഴും നല്ല വേഷങ്ങള്‍ എന്നെ തേടി വന്നിരുന്നു. ഭക്ഷണം, സംസ്‌കാരം എന്നിങ്ങനെയുള്ള കാര്യങ്ങളില്‍ മകള്‍ക്ക് പഞ്ചാബി സ്‌റ്റൈലിനോടാണ് താൽപര്യം. എന്നാല്‍ അവള്‍ അമ്മക്കുട്ടിയാണ്. മകന്‍ നേരേ മറിച്ചാണ്. അവനിഷ്ടം കേരളത്തോടാണ്. എന്നാല്‍ കൂറ് അച്ഛനോടും. മക്കൾക്ക് ഞാനൊരു നടിയാണ് എന്നത് ഒരു കൗതുകമൊന്നുമല്ല. അടുത്തിടെ നടന്ന ഒരു സംഭവം പറയാം.

ഞങ്ങള്‍ ദുബായില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി.’ ‘മലയാളികള്‍ തിരിച്ചറിയാതിരിക്കാന്‍ വേണ്ടി പര്‍ദ ധരിച്ചാണ് പോയത്. മോള്‍ സാധാരണ വസ്ത്രത്തിലും. ആരും തിരിച്ചറിയില്ലെന്നാണ് കരുതിയത്. എന്നാല്‍ നിത്യാ ദാസല്ലേയെന്ന് പലരും ചോദിച്ചു. ഇതെങ്ങനെയാണ് തിരിച്ചറിയുന്നതെന്ന് എനിക്ക് മനസിലായില്ല. അപ്പോള്‍ ഒരാള്‍ പറഞ്ഞു പര്‍ദ മകളെയും കൂടി ഇടീക്കണമെന്ന്. നിത്യയുടെ മകളാണിതെന്ന്

എല്ലാവര്‍ക്കുമറിയാം.’ ‘അതൊരു തിരിച്ചറിവായിരുന്നു. ഇപ്പോള്‍ അതുകൊണ്ട് എന്റെ കൂടെ യാത്രചെയ്യുമ്പോള്‍ അവളെയും മാസ്‌ക്ക് ധരിപ്പിക്കാറുണ്ട്. നമുക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാന്‍ പറ്റുന്നതാണ് സ്വാതന്ത്ര്യം. ആര്‍ക്കും നമ്മളോട് അത് ചെയ്യരുതെന്ന് പറയാന്‍ അവകാശമില്ല. അതേസമയം നമ്മുടെ പരിമിതികളെക്കുറിച്ച് തിരിച്ചറിവ് വേണം. അതിനുള്ളില്‍ നിന്നുള്ള സ്വാതന്ത്ര്യം എനിക്കിഷ്ടമാണ്.


കുടുംബം തന്നെയാണ് ഏറ്റവും വലിയ സന്തോഷം.’ ‘ഒരു കാലം വരെ ബാങ്കില്‍ പോയി കാശെടുക്കാന്‍ പോലും അറിയാത്തയാളായിരുന്നു ഞാന്‍. അച്ഛനും ഭര്‍ത്താവുമാണ് അത്തരം കാര്യങ്ങളെല്ലാം ചെയ്ത് തന്നിരുന്നത്. പതുക്കെ ഞാന്‍ കാര്യങ്ങള്‍ സ്വയം ചെയ്ത് തുടങ്ങി. അമ്മയാണ് അതിനാവശ്യമായ പിന്തുണ നല്‍കിയത്’, എന്നാണ് ജീവിതത്തിലെ മാറ്റങ്ങളും വിശേഷങ്ങളും പങ്കിട്ട് നിത്യ ദാസ് പറഞ്ഞത്.