post
കട്ടിലിൽ കിടന്ന് നടി ഉറങ്ങുന്ന സമയത്ത് ദൃശ്യം ഷൂട്ട് ചെയ്തു, ഡിലീറ്റ് ചെയ്യാൻ പറഞ്ഞപ്പോൾ തമാശയാണെന്ന് അയാള്‍ -ശീതൾ ശ്യാം
ഒരേ സമയം ക്യാമറയ്ക്ക് മുൻപിലും ജീവിതത്തിലും അഭിനയിക്കുന്നയാളാണ് അലൻസിയറെന്ന് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് ശീതൾ ശ്യാം. അലൻസിയറിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് പ്രതികരണം. അലന്‍സിയറുമായി ബന്ധപ്പെട്ട് പഴയ സംഭവങ്ങളും ശീതൾ ശ്യാം ഫെയ്സ്ബുക്കിൽ കുറിച്ചു.
ആഭാസം സിനിമയിൽ ബെംഗളൂരുവിൽ വർക്ക് ചെയുമ്പോൾ താനിരിക്കെ ഒരു നടിയോട് അലൻസിയർ മോശമായി സംസാരിച്ചുവെന്ന് ശീതൾ ശ്യാം കുറിച്ചു. പ്രായം ചെന്ന നടി ഉറങ്ങുമ്പോൾ അലൻസിയർ ഫോണിൽ വീഡിയോ ഷൂട്ട് ചെയ്യാൻ ശ്രമിച്ചുവെന്നും ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ തമാശയെന്ന് പറഞ്ഞുവെന്നും ശീതൾ ശ്യാം കൂട്ടിച്ചേർത്തു.
ശീതൾ ശ്യാമിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
ആഭാസം സിനിമയിൽ ബാംഗ്ലൂർ വർക്ക് ചെയുമ്പോൾ ആണ് ഇയാൾ ഞാൻ ഇരിക്കെ ഒരു നടിയോടു മോശം വർത്താനം പറയുകയും ഞങ്ങൾ അയാളെ തിരുത്തി സംസാരിക്കാൻ താല്പര്യം ഇല്ല എന്നു പറഞ്ഞു എഴുന്നേറ്റു പോരുകയും ചെയ്തത്. പിന്നെ മറ്റൊരു നടിയുടെ അടുത്ത് മോശം ആയി പെരുമാറാൻ നോക്കുകയും metoo ആരോപണം വരെ നേരിടുകയും ഉണ്ടായിരുന്നു.
അന്ന് ആ നടിക്കൊപ്പം ഞാൻ നിന്നു കൊണ്ടു പലയിടത്തും സംസാരിക്കാൻ ശ്രമിച്ചു. പിന്നീട് അപ്പൻ സിനിമയിൽ വർക്ക് ചെയുമ്പോൾ എന്നെ ഇയാൾ കാണുകയും അപ്പോൾ അയാൾ ഒരു കമെന്റ് പറഞ്ഞു ഓ,… WCC ആളുകൾ ഉണ്ട് ശൂഷിച്ചു സംസാരിക്കണം എന്നൊക്കെ. അതെ സെറ്റിൽ ഉള്ള പ്രായം ചെന്ന നടി കിടന്നു ഉറങ്ങുമ്പോൾ (ഇന്ന് അയാൾക്കൊപ്പം അവാർഡ് വാങ്ങിയ നടി )മൊബൈൽ ഫോൺ ഉപയോഗിച്ച് അവരുടെ ഉറക്കം ഷൂട്ട് ചെയ്യാൻ ശ്രമിച്ചു.
ഞാനും കൂടെ ഉണ്ടായിരുന്ന ഹെയർ സ്റ്റൈൽ ചെയ്യുന്ന പെൺ കുട്ടിയും കൂടി അവരെ ഉറക്കത്തിൽ നിന്നും വിളിച്ചു. അവർ എഴുന്നേറ്റു അയാളോട് ആ വീഡിയോ ഡിലീറ്റ് ചെയണം എന്നു പറഞ്ഞു അപ്പോ അയാൾ ഇളിച്ചു. തമാശ ചെയ്തത് ആണെന്നു പറഞ്ഞു. അയാളെ കൊണ്ടു ഡിലീറ്റ് ചെയ്യിപ്പിച്ചു. അയാൾ എന്തൊക്കയോ പറഞ്ഞ് റൂമിൽ നിന്നു പോയി.
ടേക്ക് സമയം പോലും മദ്യ ലഹരിയിൽ ഉള്ള ഇയാൾ ഒരു ദിവസം അയാൾക്ക് പരിചയം ഉള്ള ട്രാൻസ് വുമൺ വ്യക്തിയുടെ നമ്പർ എന്റെ അടുത്ത് ചോദിക്കാൻ മടിയായി മേക്കപ്പ് ആർടിസ്റ്റ് ആയ ഒരു ആളുടെ അടുത്ത് പറഞ്ഞു വിട്ടു. ഞാൻ മേക്കപ്പ് ആർടിസ്റ്റിനോട് ചോദിച്ചു അയാൾക്ക് എന്നോട് നേരിട്ട് ചോയ്ച്ചു കൂടെ. ഇതിനുപോലും നാണം ആയി നിൽക്കുന്ന ഒരാളോണോ അയാൾ അതോ അഭിനയിക്കുകയാണോ.
അയാൾ ഒരേ സമയം ക്യാമറയ്ക്ക് മുൻപിലും ജീവിതത്തിലും അഭിനയിക്കുന്ന യഥാർത്ഥ കലാകാരൻ ആർടിസ്റ്റ് ബേബി. അയാൾക്ക് കൊടുകേണ്ടത് ആൺ പ്രതിമ അല്ല തങ്കൻ ചേട്ടന്റെ… പറഞ്ഞാൽ കൂടിപ്പോകും,,മലരേ നിന്നെ കാണാതിരുന്നാൽ…
ചലച്ചിത്ര പുരസ്‌കാര വേദിയില്‍ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ നടന്‍ അലന്‍സിയറിനെതിരേ വിമർശനം ശക്തമാകുകയാണ്. സിനിമയിൽ നിന്നുൾപ്പടെയുള്ളവർ വിമർശനവുമായി എത്തുന്നുണ്ട്. പ്രത്യേക ജൂറി പരാമര്‍ശം ഏറ്റുവാങ്ങിയ ശേഷം നടത്തിയ പ്രസംഗത്തില്‍ പുരസ്‌കാരത്തെ തള്ളിപ്പറയുന്ന പരാമര്‍ശമാണ് അലന്‍സിയര്‍ നടത്തിയത്. ‘നല്ല ഭാരമുണ്ടായിരുന്നു അവാര്‍ഡിന്.
സ്പെഷ്യല്‍ ജൂറി അവാര്‍ഡാണ് ലഭിച്ചത്. എന്നെയും കുഞ്ചാക്കോ ബോബനേയും ഇരുപത്തയ്യായിരം രൂപ തന്ന് അപമാനിക്കരുത്. പൈസ കൂട്ടിത്തരണം, അപേക്ഷയാണ്. സ്പെഷ്യല്‍ ജൂറിക്ക് സ്വര്‍ണം പൂശിയ പ്രതിമ തരണം. പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുത്. ആണ്‍കരുത്തുള്ള മുഖ്യമന്ത്രി ഇരിക്കുന്നിടത്ത് ആണ്‍കരുത്തുള്ള ശില്പം വേണം. അത് എന്നുമേടിക്കാന്‍ പറ്റുന്നുവോ, അന്ന് അഭിനയം നിര്‍ത്തും’. അലന്‍സിയര്‍ പറഞ്ഞു.